ആലപ്പുഴ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സിറ്റിംഗ് എംപിമാരെ ഇറക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ രാഹുൽ ഫാക്ടർ അലയടിച്ചപ്പോഴും തകരാതെ സിപിഎമ്മിനൊപ്പം പിടിച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലാണ് ഇക്കുറി കോൺഗ്രസിൽ ചർച്ചകൾ ഏറെ നടക്കുന്നത്. ആരെയാകും കോൺഗ്രസ് ഇവിടെ മത്സരരംഗത്ത് ഇറക്കുകയെന്ന് സിപിഎമ്മും ഉറ്റുനോക്കുന്നു. കഴിഞ്ഞവട്ടവും മണ്ഡലത്തിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു കെസി വേണുഗോപാലിന്റേത്. എന്നാൽ അവസാനവട്ടം മത്സരരംഗത്ത് നിന്ന് സംഘടനാ പ്രവർത്തനത്തിന്റെ തിരക്കുകളും, ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു.
ഇക്കുറിയും ആലപ്പുഴ മണ്ഡലത്തിൽ കെസിയുടെ പേര് തന്നെയാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ കെസി വേണുഗോപാൽ ഇതുവരെയും തന്റെ മനസ് തുറന്നിട്ടില്ല. ഇക്കുറി ഇന്ത്യ സഖ്യത്തിന്റെ ചുമതകൾ കൂടി വഹിക്കേണ്ട സാഹചര്യമുള്ളതിനാൽ കെസി മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.
അങ്ങനെയെങ്കിൽ കോൺഗ്രസിലെ യുവരക്തങ്ങളിൽ ഒന്നായ രാഹുൽ മാങ്കൂട്ടത്തിലിന് ഇവിടെ നറുക്ക് വീണേക്കും. കഴിഞ്ഞ തവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് പരിഗണിച്ചിരുന്നു. ഒടുവിൽ സീറ്റ് നൽകിയില്ല. അന്ന് പാർട്ടിയുടെ ചാനൽ ചർച്ചകളിലെ പരിചിത മുഖം മാത്രമായിരുന്നു രാഹുൽ. എന്നാൽ ഇന്ന് കാലം മാറി. പിണറായി വിജയന്റെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട്, നേരിട്ട് സർക്കാരിനെതിരെ സമരം നയിക്കുന്ന തരത്തിലേക്ക് വളർന്ന രാഹുലിനെ കോൺഗ്രസ് കണ്ടില്ലെന്ന് നടിച്ചേക്കില്ല. . നേരത്തെ, മണ്ഡലത്തിൽ സിനിമാ താരം സിദ്ദിഖ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അതിലൊന്നും പ്രതികരിക്കാൻ പാർട്ടി ഇതുവരെ തയാറായിട്ടില്ല. കെസി മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ എത്തുമെന്നാണ് വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ.

Be the first to comment